Pages

Thursday, August 15, 2013

സ്കൂളില്‍ നിന്നും ഒരേട്‌

അമ്മ പഠിപ്പിച്ചിരുന്ന സ്കൂളില്‍ തന്നെയായിരുന്നു എന്റെ ഒന്നു മുതല്‍ നാല് വരെ പഠനം. അമ്മ അവിടെ തന്നെ ഉണ്ടായിരുന്നത് കൊണ്ട്  എന്റെ മേല്‍ ആവശ്യത്തിനു നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്ത് ചെയ്താലും  ചാരപ്പണി വശമാക്കിയ കുറെ പിള്ളാരും ചില ടീച്ചര്‍മാരും അത് അമ്മയുടെ അടുത്തെത്തിക്കും. വലിയ പ്രശ്നം ഒന്നുമല്ലെങ്കില്‍ അമ്മ അതൊന്നും കാര്യമാക്കാറില്ല. അച്ഛന്‍ പഠിപ്പിച്ചിരുന്നത് വേറെ സ്കൂളിലാണ്. തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികളും എന്റെ സ്കൂളില്‍ തന്നെ ആയിരുന്നു. വൈകുന്നേരങ്ങളിലെ അച്ചന്മാരുടെ സഭയില്‍ ചിലപ്പോള്‍  ഏതെങ്കിലും പിള്ളാര് മുഖാന്തിരം എന്റെ ചെയ്തികള്‍ എത്തിയാല്‍ പിന്നെ പറയേണ്ട. ചൂരല്‍ ,കരിവള്ളി, പേരവടി  തുടങ്ങി ചൂല്‍ വരെ അച്ഛന്റെ കൈ കൊണ്ട് എന്നെ  തലോടി പോകാറുണ്ട്. അങ്ങനെ കിട്ടിയ കുറെ എണ്ണത്തില്‍ രണ്ടെണ്ണത്തിനെ പറ്റി പറഞ്ഞു അമ്മ ഇപ്പോഴും കളിയാക്കാറുണ്ട്.

ക്ലാസില്‍ ടീച്ചര്‍ ഇല്ലാത്തപ്പോള്‍ വര്‍ത്തമാനം പറഞ്ഞവരുടെ പേര് ലീഡര്‍ എഴുതി വച്ച് പിന്നീട് ടീച്ചര്‍ വരുമ്പോള്‍ കൊടുത്ത് അര്‍ഹരായവര്‍ക്ക്  അടി വാങ്ങിച്ചു കൊടുക്കുന്ന പതിവുണ്ടല്ലോ. മണികണ്ഠന്‍ എന്ന തൊട്ടപ്പുറത്തെ വീട്ടിലെ എന്റെ ആദ്യ കൂട്ടുകാരന്‍ ആയിരുന്നു രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്  ലീഡര്‍. ഞാന്‍ സെക്കന്റ്‌ ലീഡറും. മിക്ക ദിവസവും ഉച്ചക്ക് ഹാജര്‍ എടുത്തുകഴിഞ്ഞാല്‍ ടീച്ചര്‍ ബില്ലെഴുതാനും മറ്റും കുറെ നേരം ഓഫീസില്‍ പോയിരിക്കും. പിന്നെ ക്ലാസ് വിടാറാകുമ്പോഴാണ് വരുന്നത്. അതുവരെ ഞാനും മണികണ്ഠനും കൂടി മിണ്ടുന്നവരുടെ പേരെഴുതി വക്കും. പെണ്‍കുട്ടികള്‍ പരമാവധി ഒരു അഞ്ച് മിനിറ്റൊക്കെ മിണ്ടാതിരിക്കും . അതില്‍ കൂടുതല്‍ അവര്‍ക്ക് പറ്റില്ല. തൊട്ടപ്പുറത്തിരിക്കുന്ന കുട്ടിയുടെ കാതിലേക്ക് അവര്‍ ചായും . എന്തെങ്കിലും ഒരു അനക്കം കണ്ടാല്‍ അപ്പോള്‍ തന്നെ പേരെഴുതി വക്കും ഞങ്ങള്‍ . അതില്‍ വേറെ ഒരു കാര്യം കൂടി ഉണ്ട്. കളിക്കുമ്പോഴും മറ്റും ഞങ്ങളെ തോല്‍പ്പിക്കുകയോ ഞങ്ങളുമായി വഴക്കുണ്ടാക്കുകയോ അടിക്കുകയോ ഒക്കെ ചെയ്യുന്നവര്‍ക്ക് പണികൊടുക്കാനും ഉള്ള അവസരം കൂടിയാണ് ഞങ്ങള്‍ക്കിത്‌. അങ്ങനെയുള്ളവന്മാരുടെ പേരുകള്‍ ഞങ്ങള്‍ ഈ വര്‍ത്തമാനം പറഞ്ഞവരുടെ ലിസ്റ്റില്‍ തിരുകിക്കയറ്റും. മറുചോദ്യങ്ങള്‍ ഒന്നും വരാത്ത രീതിയിലാണ് ടീച്ചറുടെ അടി. അതുകൊണ്ട് പിടിക്കപ്പെടില്ല. ഞങ്ങള്‍ക്ക്  വേറെ ഒരു വിനോദം കൂടി ഉണ്ടായിരുന്നു. പണി കിട്ടാന്‍ പോകുന്നവനെ മാനസികമായി പണി കൊടുക്കുന്ന പരിപാടി. വര്‍ത്തമാനം പറഞ്ഞവരെയും പിന്നെ ഞങ്ങള്‍ക്ക് ശിക്ഷിക്കാന്‍ ഉള്ളവരെയും ലിസ്റ്റില്‍ ചേര്‍ത്ത്  കഴിഞ്ഞതിനു ശേഷം ഞാന്‍ എണീറ്റ് നിന്ന്  ഉറക്കെ വായിക്കും. '' ഇന്ന് അടി കിട്ടാന്‍ പോകുവ്വരുടെ പേരുകള്‍ ; സീന , ബിബിന , ഗീത , സിന്ധു , സിമി , അനീഷ്‌, ശ്രീരാജ്  '' അങ്ങനെ പോകും ലിസ്റ്റ്. അന്നേരം  അവരുടെ മുഖം ഒന്നു കാണേണ്ടതാണ് . പേടിച്ച് ചുവന്നു ഒരുമാതിരി ഇരിക്കും . ഞാനും  മണികണ്ഠനും മനസ്സില്‍ ചിരിക്കും.

അങ്ങനെ ഞങ്ങളുടെ  ഇഷ്ടമില്ലാത്തവരെ അടിച്ചമര്‍ത്തുന്ന ഭരണം യഥേഷ്ടം നടന്നു പോകുന്ന സമയം. എല്ലാം ഒരിക്കല്‍ അവസാനിക്കണമല്ലോ. ഒരിക്കല്‍ അതും ഉണ്ടായി.  ടീച്ചര്‍ നേരത്തെ വന്നതാണോ  , അതോ ഞാന്‍ ലേറ്റ്  ആയതാണോ എന്ന് എനിക്കിപ്പോഴും  അറിയില്ല. ടീച്ചര്‍ വരുമ്പോള്‍ ഞാന്‍ അന്ന് അടികിട്ടാനുള്ളവരുടെ ലിസ്റ്റ് ഉറക്കെ വായിക്കുന്നു. ലിസ്റ്റ് വായനയും ഞങ്ങളുടെ ഭീഷണിപ്പെടുത്തലും എല്ലാം ടീച്ചര്‍ ഒളിച്ചു നിന്ന് കണ്ടു. അന്ന് ടീച്ചര്‍ ആരെയും തല്ലിയില്ല. പകരം അന്നത്തെയും മുമ്പത്തെയും ഒക്കെ ചേര്‍ത്ത് ഞങ്ങള്‍ രണ്ടു പേര്‍ക്കും മാത്രം പൊതിരെ തല്ല് കിട്ടി; ചൂരല്‍ ഒരെണ്ണം ഒടിയുന്നത്‌ വരെ. ടീച്ചര്‍  കലി തീരുന്നത് വരെ ഞങ്ങളെ അടിച്ചു കൊണ്ടിരുന്നു. ആദ്യമൊക്കെ ചുറ്റുമുള്ള സകല എണ്ണത്തിന്റെയും മുഖത്ത് ഒരുമാതിരി വിപ്ലവം ജയിച്ച ഭാവമായിരുന്നു.  .  പക്ഷെ ഞങ്ങളുടെ മേല്‍ ചൂരല്‍ ഓരോ തവണയും  വന്നു വീഴുന്തോറും അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. മണികണ്ഠന്റെ ശിക്ഷ അതോടെ അവസാനിച്ചിരുന്നു. പക്ഷെ ഏതോ വഴിക്ക് ഇതെല്ലാം അറിഞ്ഞ എന്റെ അച്ഛന്റെ വകയും കിട്ടി വീട്ടിലെത്തിയപ്പോഴെനിക്ക്. എന്നെ രക്ഷിക്കാന്‍ വന്ന അമ്മയ്ക്കും കിട്ടി രണ്ടെണ്ണം.

ഇതേ ക്ലാസില്‍ വച്ച് പിന്നീട് വേറൊന്നു കൂടി ഉണ്ടായി. അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞിരിക്കുമ്പോള്‍  ടീച്ചര്‍ വിളിച്ച് ഒരു അമ്പതു രൂപ തന്നിട്ട് പറഞ്ഞു '' കമ്പനിപ്പീടികയില്‍ പോയി നാല്  നല്ല നോട്ബുക്ക് വാങ്ങിയിട്ട് വാ. നല്ലത് തന്നെ നോക്കി വാങ്ങണം '' എന്ന് . അന്ന് അവിടത്തെ പ്രധാന കടകളില്‍ ഒന്നാണ് കമ്പനിപ്പീടിക. ആരുടെയൊക്കെയോ കമ്പനിയില്‍ നിന്നുണ്ടായ പീടിക. അതാണ്‌ സംഭവം. ഞങ്ങള്‍ക്ക് പൊതിരെ അടി തന്ന്  ഞങ്ങളുടെ എതിരാളികളുടെ മുന്നില്‍ വച്ച് അപമാനിച്ച ടീച്ചറോട് ഞങ്ങള്‍ക്ക് ദേഷ്യം മാറിയിരുന്നില്ല. തിരികെ ഒരു പണി കൊടുക്കാന്‍ കരുതി ഇരിക്കുമ്പോഴാണ്  ഈ പുസ്തകങ്ങള്‍ വാങ്ങാന്‍ ഞങ്ങളെ തന്നെ ഏല്‍പ്പിച്ചത്. കടയില്‍ എത്തിയ ഉടന്‍ തന്നെ ചേട്ടനോട് പറഞ്ഞു '' ചേട്ടാ ഈ കടയിലെ ഏറ്റവും തല്ലിപ്പൊളി ബുക്ക് വേണം ''.  എന്തിനാണ് മോശം ബുക്ക് വാങ്ങുന്നത് എന്നൊക്കെ ചേട്ടന്‍ ചോദിച്ചെങ്കിലും ഏറ്റവും മോശം ബുക്ക് വാങ്ങാതെ ഞങ്ങള്‍ ഇറങ്ങിയില്ല . ബുക്ക് കണ്ടിട്ട് ടീച്ചര്‍ക്ക് അരിശം വന്നു . അതല്ലാതെ മറ്റൊരു ബുക്ക് അവിടെ ഇല്ലെന്നു ഞങ്ങളും വാദിച്ചു. ഒടുവില്‍ ടീച്ചര്‍ എഴുന്നേറ്റ് നിന്ന് ഇങ്ങനെ പ്രസ്താവിച്ചു. '' ഇക്കൊല്ലത്തെ അരക്കൊല്ല പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സുജിത്തിനും മണികണ്ഠനും എന്റെ വക ഈ പുസ്തകങ്ങള്‍ സമ്മാനം''

ടീച്ചറോട് കളിച്ചതിന്  അച്ചന്മാരുടെ കൈകളില്‍  നിന്ന് അന്ന് രാത്രിയും അടി കിട്ടിയെങ്കിലും ജീവിതത്തിലാദ്യമായി ശശി ആയതിന്റെ ക്ഷീണത്തില്‍ ആയിരുന്നു ഞാനും അവനും ...

0 comments:

Post a Comment