Pages

Thursday, July 4, 2013

പ്രണയിനിക്കൊരു കുറിമാനം

എന്‍റെ അനുവിന്.....

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം നിനക്കെഴുതുന്നു.......ഇപ്പൊ മനസ്സില്‍
എന്തെങ്കിലും തോന്നിയാല്‍ മാത്രമാണ് പേനയെടുക്കാറ് ......എഴുത്തുകള്‍
പോലും എഴുതാറില്ല....എല്ലാം ഇ മെയില്‍ അല്ലേ........പക്ഷെ എന്തോ, ഇപ്പൊ
നിനക്ക് എഴുതണം എന്ന് തോന്നി.........

ചെറിയ ഒരു കാരണമുണ്ട് കേട്ടോ .....ഞാന്‍ ഇന്നലെ നമ്മുടെ കോളേജില്‍ പോയിരുന്നു...ഒരു
ചടങ്ങില്‍ പങ്കെടുക്കാന്‍.......അവസാനമായി ഇറങ്ങിയ പുസ്തകത്തിന്‌
അവാര്‍ഡ്‌ കിട്ടിയതില്‍ അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു....കഴിയില്ലെന്ന്  ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു......

ശനിയാഴ്ച്ചയായിരുന്നതിനാല്‍ മൊത്തത്തില്‍ ആളുകള്‍  കുറവായിരുന്നു.....സംഘാടക
സമിതിയില്‍ പെട്ടവരും സാഹിത്യത്തില്‍ താല്‍പര്യമുള്ള  ഒരു കൂട്ടം
വിദ്യാര്‍ഥികളും മാത്രം....അതെനിക്കും ഒരു അനുഗ്രഹമായി
തോന്നി....ഓ...പിന്നെ കുറച്ചു പേര്‍ കൂടി
ഉണ്ടായിരുന്നു....ആണ്‍കുട്ടികളും  പെണ്‍കുട്ടികളുമായി കുറച്ചു
പേര്‍.....അവര്‍ ഒരാണും പെണ്ണും വീതം പല മരങ്ങള്‍ക്ക് ചുവട്ടിലായി
ഇരിക്കുന്നുണ്ടായിരുന്നു. കമിതാക്കള്‍ തന്നെ ആയിരിക്കും . അതില്‍ ചിലത്
സൌഹൃദങ്ങള്‍ ആയേക്കാം..... ........''ഇന്ന് ഇങ്ങനെ ഒരു പരിപാടി
നടക്കുന്നത് കൊണ്ട് ധൈര്യമായി കോളേജില്‍ വരാല്ലോ.....മാത്രമല്ല 'ഞായര്‍'
എന്ന ഒരു ദിവസം മാത്രം വിരഹം അനുഭവിച്ചാല്‍ മതിയല്ലോ എന്ന്
കരുതിയാകും......''

ഉച്ചക്ക് തന്നെ പരിപാടി കഴിഞ്ഞു സകലരും പോയി......വര്‍ഷങ്ങള്‍ക്കു ശേഷം
അവിടെ എത്തിയപ്പോള്‍ ഒന്ന് ക്യാമ്പസ്സില്‍ ഒന്ന് നടക്കണം എന്ന്
തോന്നി......ആഗ്രഹം അറിയിച്ചപ്പോള്‍ ''സാറ് പോയി നടന്നു വാ'' എന്ന്
മറുപടിയും കിട്ടി.......എന്റെ ഡ്രൈവര്‍ക്കും  അവിടത്തെ വാച്ച്മാനും വെടി
പറയാന്‍ ഉള്ള നല്ല അവസരവും കിട്ടി........

വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ പഠിച്ച ക്യാമ്പസ്സില്‍ എത്തുന്നവരുടെ എത്രയോ
അനുഭവങ്ങള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്....കേട്ട്
പഴകിയിട്ടുണ്ട്.....എനിക്കും അതില്‍ നിന്നും പ്രത്യേകിച്ചൊന്നും
ഉണ്ടാവില്ലെന്ന മുന്‍ധാരണയോടെ തന്നെയാണ് ഞാന്‍ അവിടെ
ചുറ്റിയത്......കുറച്ചു നല്ല കെട്ടിടങ്ങള്‍ കൂടി വന്നിരിക്കുന്നു
....പഴയത് ചിലത് പുതുക്കിപ്പണിതിരിക്കുന്നു.....എങ്കിലും ഭംഗിക്ക് ഒരു
കുറവും വന്നതായി തോന്നിയില്ല......ആരും ഇല്ലാത്തത് കൊണ്ടാവാം ഏകാന്തത
അല്പം അസ്വസ്ഥത കൊണ്ട് വന്നു......സത്യത്തില്‍ ആ അസ്വസ്ഥത അനുഭവിക്കാന്‍
ഇഷ്ടമുള്ളത് കൊണ്ട് തന്നെയാവാം എനിക്ക് ഇവിടെ ചുറ്റിക്കറങ്ങാന്‍
തോന്നിയത് .....അല്ലെങ്കിലും ഇപ്പൊ എല്ലാം ഓരോരോ തോന്നലുകളില്‍ ഒതുങ്ങി
പോകുന്നുണ്ട്.....

നമ്മുടെ ഡിപ്പാര്‍ട്ട്മെന്റിനു  വലിയ  മാറ്റങ്ങള്‍  ഇല്ല......കൂടുതല്‍
മാറ്റങ്ങള്‍ വന്നിട്ടുള്ളത് കോളേജ് അങ്കണത്തിനാണ് .....പുതിയ
പുല്‍ത്തകിടികളും അവയ്ക്ക് സംരക്ഷണ മതിലും വന്നിരിക്കുന്നു.....അതിനകത്ത്
തന്നെ ചെറിയ ഒരു പൂന്തോട്ടവും......കിട്ടാവുന്ന സ്ഥലങ്ങളില്‍ ഒക്കെ
പുല്‍ത്തകിടികള്‍.....അതെല്ലാം കൃത്രിമം ആയിരുന്നെങ്കിലും സത്യത്തില്‍
എനിക്കതില്‍ വളരെ കൂടുതല്‍ കൃത്രിമത്വം അനുഭവപ്പെട്ടു.....മടുപ്പും
തോന്നിച്ചു.....ചെറിയ കല്ലുകള്‍ ഉള്ള ചുവന്ന മണ്ണില്‍ പൊഴിഞ്ഞു
കിടക്കുന്ന ഇലകള്‍ നിറഞ്ഞ പഴയ അവസ്ഥ എത്ര രസമായിരുന്നു.....ആ കൊഴിഞ്ഞ
ഇലകള്‍ പോലും ഒരു വിരഹം തന്നിരുന്നു......ഓരോരോ ഓര്‍മ്മകള്‍
തന്നിരുന്നു........മരങ്ങളെല്ലാം  ഇപ്പോഴും ഉണ്ട്...പക്ഷെ ഒരില വീണാല്‍
അടുത്ത നിമിഷം തന്നെ ജോലിക്കാര്‍ അതെടുത്തു കളയുമത്രേ....നോട്ടക്കൂടുതല്‍....!!

നമ്മള്‍ ഉപയോഗിച്ചിരുന്ന ബെഞ്ചുകളും ഡെസ്കുകളും മറ്റും ചുമ്മാ അവിടെ
തന്നെയുണ്ടോന്നു നോക്കി.....പലതിലും നമ്മള്‍ കുറിച്ച് വച്ച അടയാളങ്ങള്‍
ഉണ്ടായിരുന്നല്ലോ.....ചിതറിപ്പോയ സൌഹൃദങ്ങളുടെ വിങ്ങല്‍ ക്ലാസ്സില്‍
കയറിയ ഉടന്‍ തന്നെ അനുഭവപ്പെട്ടു .....പിണക്കങ്ങളും ഇണക്കങ്ങളും തല്ലും
ബഹളവും കുസൃതിയും എല്ലാം ഓര്‍ത്തപ്പോള്‍ നേര്‍ത്ത ഒരു സൂചി കൊണ്ട്
കുത്തുന്ന വേദനയുണ്ടാക്കി ....
ഓര്‍മ്മയില്ലേ നമ്മുടെ ഇച്ചായന്‍ കോമ്പസ്സ് കൊണ്ട് കോറി വരച്ച നമ്മുടെ
ലക്ഷ്മി ടീച്ചറുടെ മുഖത്തിന്റെ ചിത്രം നിനക്ക്?...ആ ബെഞ്ച്‌
തൊട്ടപ്പുറത്തെ ക്ലാസ്സില്‍ ഞാന്‍ കണ്ടു.....ആ ചിത്രത്തെ കുറിച്ച്
പുതിയതായി ഇറങ്ങാന്‍ പോകുന്ന കഥാസമാഹാരത്തില്‍ ഞാന്‍
കുറിച്ചിട്ടിട്ടുണ്ട്‌ ....

..വെയിലിനു കനം കുറഞ്ഞപ്പോള്‍ ഞാന്‍ ഗ്രൌണ്ടിലെക്കിറങ്ങി.....അവിടെയും
ക്രിക്കറ്റിനായി കുറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ടല്ലോ.....പണ്ട്
വിക്ടോറിയയിലെ സുബിന്റെ ഒരോവറില്‍ ഞാന്‍ ഇരുപതു റണ്‍സ് നേടിയതും തിരിച്ചു
അവന്‍ എന്റെ ഓവറില്‍ ഇരുപത്തിമൂന്ന് അടിച്ചു എന്നെ ഓടിച്ചതും പറഞ്ഞു നീ
എത്ര തവണ എന്നെ കളിയാക്കിയിട്ടുണ്ട്......ക്രിക്കറ്റും ഫുട്ബോളും
ബാസ്കറ്റ് ബോളും വോളിബോളും ഒക്കെ കൊണ്ട് നിറഞ്ഞ ആ
കാലം.....ഹോ..........അനുഭവിച്ചിരുന്ന സന്തോഷവും നഷ്ടപ്പെട്ടതിന്റെ
വേദനയും തികട്ടി വന്നു അപ്പോള്‍.....

ഗ്രൌണ്ടിന്റെ അറ്റത്തെ ഒരു  വശത്തിരുന്ന് കൊണ്ട് കോളേജ് മൊത്തം കാണാന്‍ കഴിയുന്ന ആ പോയന്റ്   നീ
ഓര്‍ക്കുന്നില്ലേ? നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം........പച്ച പുതച്ച ഗ്രൌണ്ടും പിന്നെ ഏഴെട്ടു പടികള്‍ ഉള്ള സ്റ്റേഡിയവും
അതിനു പുറകിലായി കാണുന്ന പൂമരങ്ങളും കോളേജ്
ബില്‍ഡിങ്ങുകളും ......ആഹാ...കോളേജ് ക്യാമ്പസ്സിന്റെ സൌന്ദര്യം മുഴുവന്‍
ആസ്വദിക്കണമെങ്കില്‍ ആ ഒരൊറ്റ സ്ഥലത്ത് നിന്നാല്‍ മതി.....നീയും
എനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി......

.തിരിച്ചു പോരുന്നതിനു മുമ്പായി എപ്പോഴും പൂ ചോര്‍ന്നിരുന്ന ആ
വാകമരത്തിന്റെ ചോട്ടില്‍ പോയി...........അവിടെയിരുന്നു നമ്മുടെ ബാലകൃഷ്ണ
അയ്യര്‍ മൂളിയിരുന്ന ഹംസാനന്ദി രാഗം മറക്കാന്‍ കഴിയുമോ?......എന്തോ പണ്ട്
മുതലേ ആ രാഗം നമുക്ക് എത്രയോ ഇഷ്ടമായിരുന്നു......നമുക്ക് വേണ്ടി
പാടിത്തന്ന്    അവന്‍ മടുത്തിട്ടില്ലേ.....?....അവന്‍ ഇപ്പൊ ദൈവത്തിന്റെ ഏറ്റവും
നല്ല പാട്ടുകാരില്‍ ഒരാളായിരിക്കും.......അല്ലേ?.....എന്തൊക്കെ
സംഭവിച്ചു.....

പടിയിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി പൂവാകയെ നോക്കി....ആരോ ഹംസാനന്ദി
മൂളിയോ?....കോളേജില്‍ പോയ വിവരം നിന്നെ അറിയിക്കണമെന്ന് തോന്നി....അത്
കൊണ്ടാണ് ഇത്രയും എഴുതിയത്..........ഇതില്‍ നിന്ന് തന്നെ ബാക്കിയുള്ള ആ
ഫീല്‍ നീ മനസ്സിലാക്കുമെന്ന് കരുതുന്നു.....

ഈ എഴുത്ത് ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നില്ല......ഞാനും ആദ്യമായിട്ടാണ്
പോസ്റ്റ്‌ ചെയ്യില്ലെന്ന് ഉറപ്പുള്ള ഒരു
കത്തെഴുതുന്നത്.............പോസ്റ്റ്‌ ചെയ്യേണ്ടത് ആരുടെ
പേരിലാണ്?...ഗബ്രിയേലച്ചന്റെ പേരിലോ?......അച്ഛന്‍ ഈ കത്ത്
ലില്ലിപ്പൂക്കളുടെ ഒരു കെട്ടിനോപ്പം നിന്റെ മാര്‍ബിള്‍ പുതച്ച കല്ലറയില്‍
വെക്കുമായിരിക്കും........പക്ഷെ എനിക്ക് നിന്നോട് പറയാന്‍ ഉള്ളത്
അങ്ങോട്ട്‌ എത്തിക്കേണ്ടതുണ്ടോ ?.......അത് കൊണ്ട് ഇത് എന്റെ മേശയില്‍
തന്നെ ഇരിക്കട്ടെ.............



എന്ന് നിന്റെ സ്വന്തം കുട്ടൂസ്....( ആ വിളിയെങ്കിലും നിനക്ക്
ഓര്‍മ്മയുണ്ടോ അനൂ? ...അറിയാതെ ആണെങ്കിലും ഞാന്‍ ഇപ്പോഴും നിന്റെ ആ വിളി
കേള്‍ക്കാറുണ്ട്.....)

*********************************

എഴുതി മടക്കി എടുത്തു വച്ച ഈ കത്തില്‍ ഒരിക്കല്‍ കൂടി
എഴുതട്ടെ.......എന്റെ പതിനഞ്ചു വയസ്സായ മകള്‍ പറഞ്ഞു ഈ കത്ത് പോസ്റ്റ്‌
ചെയ്യണമെന്നു......എന്റെ ഭാര്യയും പറഞ്ഞു....അവര്‍ക്ക് നിന്നെ കുറിച്ച്
അറിഞ്ഞ അന്ന് മുതലേ നിന്നെ ഇഷ്ടമാണ്......''എന്നെ കെട്ടിയതില്‍ അനുവിന്
പിണക്കമുണ്ടോ '' എന്ന് നിന്നോട് ചോദിക്കാന്‍ അവള്‍ എന്നോട് പലപ്പോഴും
പറയാറുണ്ട്‌......അവള്‍ക്കു നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍
സങ്കടമുണ്ട്.......ഒരിക്കല്‍ നിന്നെ വന്നു കാണണമെന്ന് മകളും മകനും
ഭാര്യയും പറഞ്ഞിട്ടുണ്ട്......ലില്ലിപ്പൂക്കളുടെ കൂടെ അപ്പായുടെ ഈ കത്ത്
ആ മാര്‍ബിളില്‍ ഇരിക്കുമ്പോള്‍, അത് അനു ആന്റിയുടെ ഹൃദയത്തില്‍ ചേരും
എന്ന് മകള്‍ പറഞ്ഞു........നിനക്ക് ശേഷം എന്നെ സ്നേഹത്തിന്റെ കാണാത്ത
ആഴങ്ങളിലേക്ക് കൊണ്ട് പോയ അവര്‍ പറയുന്നത് അനുസരിക്കാതിരിക്കാന്‍ എനിക്ക്
കഴിയില്ല........ഇനി ഗബ്രിയേലച്ചന്റെ അഡ്രസ്സ് തപ്പിയെടുക്കണം....അച്ഛന് പ്രത്യേകമായി മറ്റൊരു  കത്തും എഴുതണം. ....ഈ
കത്തിനൊപ്പം വെക്കാനുള്ള ലില്ലിപ്പൂക്കള്‍ അവിടെ ഇപ്പൊ
മൊട്ടിട്ടിട്ടുണ്ടാകും..... ..
(സുജിത് സുട്ടൂ)

1 comments:

  1. ഉണ്ടെക്കടവന്‍July 6, 2013 at 8:39 AM

    സുട്ടുവിന്‍റെ പോസ്റ്റുകള്‍ നന്നായിരിക്കുന്നു

    ReplyDelete