ചൂള എന്ന സിനിമയിലെ ഗാനം.
മലയാള ചലച്ചിത്ര സംഗീതരംഗത്തിൽ ഒരു യുഗത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് കടന്നു വന്ന ഇടിമിന്നലാണ് ഈ ഗാനം... രവീന്ദ്രൻ എന്ന സംഗീത സംവിധായകന്റെ പിറവി... ഈ ചൂളയിൽ നിന്നും ആളിപ്പടർന്ന സംഗീതാഗ്നി പിന്നീട് അതിവേഗം സംഗീത പ്രേമികളുടെ മനസ്സിനെ തീ പിടിപ്പിച്ചു...
ചൂളക്ക് പിന്നിൽ ഒരു കഥയുണ്ട്... രവികുമാർ എന്ന നടന് രവീന്ദ്രൻ മാസ്റ്റർ ശബ്ദം നൽകിയിരുന്ന കാലം. രവികുമാറിന് അവസരങ്ങൾ കുറയുകയും ഗായകൻ എന്ന നിലക്ക് ആരും വിളിക്കാതെയും ആയപ്പോൾ ജീവിക്കാൻ നിവർത്തിയില്ലാതെ എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലാതെ നിൽക്കുമ്പോൾ മാസ്റ്റർ ഒരു ദിവസം ദാസേട്ടനോട് പറഞ്ഞു... '' ദാസേട്ടാ ... ഞാൻ രണ്ടു കാറുകൾ വാങ്ങി ടാക്സി ആക്കി ഓടിക്കാൻ പോവുകയാണ്. സംഗീതമല്ലാതെ വേറൊന്നും അറിയുകയുമില്ലല്ലോ ''... നിനക്ക് സംഗീത സംവിധാനം ചെയ്തു കൂടെ എന്ന ദാസേട്ടന്റെ ചോദ്യത്തിന് കിട്ടിയാൽ ചെയ്യാം എന്നായിരുന്നു മാസ്റ്ററുടെ മറുപടി...
ഒരു ദിവസം മാസ്റ്ററുടെ വീട്ടിൽ ദാസേട്ടൻ വന്ന് വേഗം പോയി സംവിധായകൻ ശശികുമാർ സാറിനെ കാണാൻ പറഞ്ഞു... ടാക്സിക്ക് കാശും കൊടുത്തു... അന്നത്തെ ഹിറ്റ് മേക്കറായിരുന്ന ശശികുമാർ സാറിന്റെ സിനിമയിൽ പുതിയ സംഗീത സംവിധായകർക്ക് അവസരം കിട്ടുക എളുപ്പല്ലായിരുന്നു... ദാസേട്ടന്റെ ശക്തമായ ശുപാർശയിൽ മാത്രമാണ് ഈ അവസരം ലഭിച്ചത്... പാട്ടുകൾ റെക്കോഡ് ചെയ്തതിനു ശേഷം കേട്ടിട്ട് ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാശ് ഞാൻ തരാം എന്ന ദാസേട്ടന്റെ ഉറപ്പിൽ ആ സിനിമയുടെ നിർമ്മാതാക്കളായ ഒമ്പത് പേരും പിന്നെ സംവിധായകനും ഒടുവിൽ സമ്മതിച്ചു...മാസ്റ്ററുടെ ചില ഈണങ്ങൾ നേരത്തെ കേട്ടിരുന്നതിനാൽ ദാസേട്ടന് മാസ്റ്ററിൽ വിശ്വാസം ഉണ്ടായിരുന്നു...
വർക്ക് തുടങ്ങിയപ്പോൾ വീണ്ടും തടസ്സം... അന്ന് ഗാനരചയിതാവായിരുന്ന സത്യൻ അന്തിക്കാട്, ട്യൂണ്‍ ഇട്ടതിനു ശേഷം വരികൾ താൻ എഴുതില്ലെന്ന് വാശി പിടിച്ചു ഇറങ്ങി പോകാനൊരുങ്ങി... എങ്ങനെ വേണമെങ്കിലും പാട്ട് ചെയ്യാം , പക്ഷേ ഞാൻ ഇട്ട ട്യൂണ്‍ ഒന്ന് കേൾക്കാൻ മാസ്റ്റർ സത്യൻ അന്തിക്കാടിനോട് അഭ്യർഥിച്ചു... മനസ്സില്ലാ മനസ്സോടെ അതിന് തയ്യാറായ സത്യന് ആ ഈണങ്ങളിൽ എന്തോ പുതുമ തോന്നി...ഇതിന് വരികൾ എഴുതപ്പെടേണ്ടതാണല്ലോ എന്ന് അദ്ദേഹത്തിന് തോന്നി... ഉടൻ തന്നെ അതിന് വരികൾ എഴുതാൻ ഇരുന്നു.... താരകേ അന്ന് ജനിക്കുകയായിരുന്നു...മലയാളത്തിന് രവീന്ദ്രൻ എന്ന താരകം ജനിക്കുകയായിരുന്നു ....
ദാസേട്ടന്റെ ശബ്ദം അന്ന് വരെ ഉപയോഗിക്കാത്ത രീതിയിൽ മാസ്റ്റർ ഈ ഗാനത്തിലൂടെ പരീക്ഷിച്ചു... യേശുദാസ് എന്ന ഗായകന്റെ മറ്റൊരു റെയ്ഞ്ച് അന്ന് എല്ലാവരും അറിയുകയായിരുന്നു... ഒരു പുതിയ സംഗീത സംവിധായകന്റെ കീഴിൽ മറ്റൊരു റെയ്ഞ്ചിൽ ദാസേട്ടൻ പാടി എന്നറിഞ്ഞു അത് കേൾക്കാൻ സാക്ഷാൽ ഇളയരാജ അന്ന് സ്വന്തം കാറിൽ സ്റ്റുഡിയോവിൽ എത്തിയിരുന്നുവത്രേ.... !!
അത് വരെ കുളത്തൂപ്പുഴ രവി എന്നറിയപ്പെട്ടിരുന്ന മാസ്റ്ററുടെ ജാതകം മാത്രമല്ല, പേരും ദാസേട്ടൻ മാറ്റിയെഴുതി... ''രവി കുളത്തിലും പുഴയിലും ഒന്നും അസ്തമിക്കേണ്ടവനല്ല , പ്രകാശിക്കേണ്ടവനാണ്... അത് കൊണ്ട് അച്ഛനും അമ്മയും ഇട്ട രവീന്ദ്രൻ എന്ന പേര് മതി ഇനി നിനക്ക് ....''
അന്ന് മുതൽ കുളത്തൂപ്പുഴ രവി രവീന്ദ്രനായി ..... അവിടന്നങ്ങോട്ട് എണ്ണമറ്റ ഗാനങ്ങളിലൂടെ സംഗീത മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി...യേശുദാസ് രവീന്ദ്രൻ കൂട്ടുകെട്ട് മലയാളികളുടെ മനസ്സിൽ ഒരിക്കലും മാറാത്ത സംഗീതവസന്തം തീർത്തു... എഴുപതുകളുടെ അവസാനത്തോടെ സംഗീതരംഗത്ത് പുതിയ അലകൾ സൃഷ്ടിച്ച ചൂള എന്ന ചിത്രത്തിലെ താരകേ ഈ ഗാനം കേൾക്കൂ...
താരകേ .... മിഴിയിതളിൽ കണ്ണീരുമായീ
താഴേ ... തിരയുവതാരേ നീ
ഏതോ കിനാവിന്റെ ഏകാന്ത തീരത്തിൽ
പൊലിഞ്ഞുവോ നിൻ പുഞ്ചിരി
അജ്ഞാതമേതോ രാഗം
നിൻ നെഞ്ചിലുണരാറുണ്ടോ
മോഹങ്ങളിന്നും നിന്നെ പുൽകുമോ
മനസ്സിന്റെ മായാവാതിൽ
തുറന്നീടും നൊമ്പരത്താൽ
നീ രാഗപൂജ ചെയ്യുമോ
നോവുന്ന സ്വപ്‌നങ്ങൾ തൻ
ചിതയിൽ നീ എരിയാറുണ്ടോ
കണ്ണീരിലൂടെ ചിരി തൂകുമോ
തമസ്സിന്റെ മേടക്കുള്ളിൽ
വിതുമ്പുന്നൊർമ്മ പോലെ
എന്നും തപം ചെയ്യുമോ
0 comments:
Post a Comment