Pages

Friday, June 28, 2013

രാഗജ്വാലകൾ ! - രവീന്ദ്രന്‍ മാസ്റ്ററെ കുറിച്ച് ഗിരീഷ്‌ പുത്തഞ്ചേരി


രാഗജ്വാലകൾ !

ഗിരീഷ്‌ പുത്തഞ്ചേരി


------------------------------------

ഇത്രമാത്രം മനസ്സ് പിടഞ്ഞൊരു വേർപാട് ഞാനനുഭവിച്ചിട്ടില്ല.. അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എന്നെ കൊണ്ടുപോവരുതേ എന്നു കണ്ണിൽ ഒരു ദാരുണമായ ഒരു നിലവിളിയോടെ ഒരിക്കലും മടങ്ങിവരാത്ത ഏതോ ഒരു സാമ്രാജ്യത്തിലേക്ക് പടിയിറങ്ങിപ്പോകുന്നത് നിസ്സഹായമായ മനസ്സോടെ എനിക്ക് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.. ഇരുതലയും നീറിക്കത്തി , ഒടുക്കം നടുവിലെ ഒരു സന്നിഗ്ധബിന്ദുവിൽ എരിഞ്ഞൊടുങ്ങേണ്ടിവരുന്ന ഒരു പാവം തിരിയുടെ വെളിപാടാണല്ലോ നമ്മുടെയൊക്കെ ജീവിതം !. ഇവിടെ ദൈവവുമായി മറ്റൊരുടമ്പടിയുണ്ടാക്കാൻ ഏതു കൊലകൊമ്പനും അശക്തനാവുന്നു.. ജന്മമുണ്ടെങ്കിൽ മരണം നിശ്ചയം എന്ന കവിവാക്യം അർത്ഥപൂർണ്ണമാകുന്നു.. അല്ലെങ്കിൽ ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ - ചത്തുപോകുന്നു പാവം ശിവ ശിവ ! എന്ന കറുത്ത ഫലിതം സാർത്ഥകമാകുന്നു..

മലയാള ചലച്ചിത്ര സംഗീതത്തിന്റെ അപചയകാലത്ത് , അൽപം ധാർഷ്ട്യം കലർന്ന കർണ്ണാട്ടിക് ശൈലിയുടെ സ്വരത്താക്കോലുമായി, സാമ്പ്രദായിക രാഗപദ്ധതികളുടെ പത്തായപ്പുര പിടിച്ചടക്കി , സരളിവരിശകളുടെയും ഝണ്ടവരിശകളുടെയും നീക്കിയിരുപ്പ് , ഇടങ്ങഴിയിലൂടെയളന്നെടുത്ത് മലയാളിക്ക് വീതം വെച്ചുകൊടുത്ത രവീന്ദ്രന്റെ മരണവും ഇത്തരത്തിൽ ഒരാകസ്മികാനുഭവം തന്നെയായിരുന്നു നമുക്ക്..

എഴുപത്തിരണ്ട് മേളകർത്താരാഗങ്ങളിൽ ചിലതും അവയുടെ കോടാനുകോടി ജന്യങ്ങളിൽ പലതും നമ്മുടെ മനസ്സിന്റെ വസന്തകാലത്തിലേക്ക് ഹൃദയം കൊണ്ട് ജപിച്ചെറിഞ്ഞു തരുകയായിരുന്നു രവിയേട്ടൻ.. യേശുദാസ് , എം. ജി. ശ്രീകുമാർ , എസ്. പി. ബാലസുബ്രഹ്മണ്യം , ജയചന്ദ്രൻ , ബിജു നാരായണൻ , മധു ബാലകൃഷ്ണൻ , ചിത്ര , സുജാത , ആശ. ജി. മേനോൻ , ഗായത്രി തുടങ്ങി ഒരുപാടൊരുപാട് ആലാപനപ്രതിഭകളുടെ കരളിനു കൊത്തിയെടുക്കാൻ പാകത്തിൽ , സ്റ്റുഡിയോകളുടെ കാവൽ വരമ്പത്തിരുന്ന് ഈ ഗാനപ്പെയ്ത്തുകാരൻ സ്വരക്കറ്റ കൊയ്തുകൊണ്ടേയിരുന്നു.. ഏതാണ്ട് രണ്ടരപ്പതിറ്റാണ്ട് കാലത്തോളം.. ( യേശുദാസായിരുന്നു രവിയേട്ടനെക്കണ്ടെടുത്ത് , ആദ്യമായി സംഗീതസംവിധാന രംഗത്തേക്ക് അനുഗ്രഹിച്ചയച്ചതെന്ന് നമുക്ക് അറിയാവുന്നതാണല്ലോ )

നിലവിലുള്ള സംഗീത സമ്പ്രദായങ്ങളെ സ്വാംശീകരിച്ചുകൊണ്ടുതന്നെ അതിന്റെ കെട്ടുപാടുകളെ ലംഘിക്കുക എന്ന ശൈലിയാണ് രവിയേട്ടൻ ആദ്യമായി തന്റെ സംഗീത സംവിധാന രീതിയിൽ പരീക്ഷിച്ച മാർഗ്ഗം.. ദാസേട്ടന്റെ നാദവിശുദ്ധി , അതുവരെ താരസ്ഥായിയിൽ ഉപയോഗപ്പെടുത്തിയ ഗാനകലക്ക് , അദ്ദേഹത്തിന്റെ മന്ദ്രസ്ഥായിയിലുള്ള ആലാപനവൈഭവം അനുഭവിച്ചറിയാൻ ഭാഗ്യം തന്നത് രവിയേട്ടന്റെ കൊമ്പോസിഷനാണ്..

ദക്ഷിണാമൂർത്തി സ്വാമിയും രാഘവൻ മാസ്റ്ററും ദേവരാജൻ മാസ്റ്ററും ബാബുക്കയും എം. എസ്‌. വിശ്വനാഥനും പുകഴേന്തിയും എം. ജി. രാധാകൃഷ്ണനും കണ്ണൂർ രാജനും തൊട്ട് , എം. കെ. അർജ്ജുനൻ മാസ്റ്റർ വരെയുള്ള മഹാരഥന്മാർ നിർത്തിയേടത്തുവച്ച് തുടങ്ങുകയായിരുന്നു രവിയേട്ടന്റെ സംഗീതസപര്യ.. കവികളുടെയിലെ കാൽനടക്കാരനായിരുന്ന പി. കുഞ്ഞിരാമൻനായരുടെ കാവ്യജീവിതത്തിനോട് ഏതാണ്ട് സദൃശമായിരുന്നു രവിയേട്ടന്റെ സംഗീതയാത്രയും എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.. ഹൃദയത്തിൽ കവിതയുടെ കനലുകടഞ്ഞ് , കാൽപ്പനികതയുടെ നറുവെണ്ണയെടുത്ത കുഞ്ഞിരാമൻനായരും സ്വന്തം ഹൃദയം കൊണ്ട് ചലനാട്ടയും ഹംസധ്വനിയും രീതിഗൗളയുമൊക്കെ വാറ്റിയെടുത്ത രവിയേട്ടനും തത്വത്തിൽ മലയാളിക്ക് മഥിച്ചുകൊടുത്തത് കലയുടെ പാലാഴി തന്നെയാണ്.. താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി സ്കൂളിൽ പഠിപ്പിക്കാൻ വന്നിട്ടില്ലെന്ന കാര്യം നാളെ ഇൻസ്പെക്ഷനു വരുന്ന എ. ഇ. ഒവിനോട് പറയരുതേ എന്നപേക്ഷിച്ച് , രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന തന്റെ ശിഷ്യഗണങ്ങളായ സ്കൂൾ കുട്ടികൾക്ക് കൽക്കണ്ടം കൈക്കൂലിയായി കൊടുത്ത് കാലുപിടിച്ച് കരയുന്ന കുഞ്ഞിരാമൻ നായരും ഇത്ര ലക്ഷം രൂപ തന്നാലേ താങ്കളുടെ പടത്തിനു ഞാൻ സംഗീതം നിർവഹിക്കൂ എന്ന് ശാട്യം പിടിക്കുകയും അൽപം കഴിഞ്ഞ് അതേ പ്രൊഡ്യൂസർ ഒരു ദരിദ്രനാണെന്ന് മനസ്സിലാക്കിയപ്പോൾ ലക്ഷം പോയിട്ട് ഒരൊറ്റ രൂപയുടെ നാണയം തന്നാൽ താങ്കൾക്ക് എന്റെ ഹൃദയം പിഴിഞ്ഞ് പാട്ടുകളുണ്ടാക്കിത്തരാമെന്ന് കാരുണ്യം കാണിക്കുന്ന രവിയേട്ടനും ഒരു ഗർഭപാത്രത്തിൽ പുറംതിരിഞ്ഞു കിടന്നിരുന്ന സഹോദരന്മാരായിരിക്കാമെന്നു ചിന്തിക്കുന്നത് അഭംഗിയാവില്ലല്ലോ..

നിസ്വനും നിരായുധനുമായവന്റെ ഹൃദയവേദനയറിയാനുള്ള കഴിവ് , രവിയേട്ടന്റെ ഒരപൂർവ്വ സിദ്ധിയായിരുന്നു.. കാരണം , ഒരുപാടു വേദനകളുടെ മൂർച്ചയും മൂർച്ഛയുമുള്ള കരിങ്കൽച്ചീളുകൾ ചവിട്ടി ചോരവാർന്ന മനസ്സുമായാണദ്ദേഹം സംഗീതകൽപ്പദ്രുമത്തിന്റെ നാദശാഖയിലേക്ക് പടർന്നു കയറിയത്.. ഒരുപാട് തിരസ്കാരങ്ങളുടെയും തീ തീറ്റപ്പെടലിന്റെയും വ്യാകുലതകളിൽ നിന്നാണ് ആ കണ്ഠനാളത്തിലെ സ്വരസപ്തകം തിളച്ചു മറിഞ്ഞത്; മലയാളിയുടെ ഗാനാസ്വാദനത്തിന്റെ ഹൃദയാകാശം പിളർന്നത്..

കൈമോശപ്പെട്ടുണ്ടായ സ്വപ്നങ്ങളുടെയും കൈവിരൽത്തുമ്പിൽ നിന്ന് ഊർന്നുപോകുന്ന സൌഭാഗ്യങ്ങളുടെയും കർക്കിടകപ്പെയ്ത്തായിരുന്നു രവീന്ദ്രസംഗീതം.. അതിൽ ധിഷണയുടെ മിന്നലും ധിക്കാരത്തിന്റെ വിങ്ങലുമുണ്ട്.. പ്രണയത്തിന്റെ വിരഹാതുരതയും മരണത്തിന്റെ വിഷാദച്ഛവിയുമുണ്ട്.. ഭക്തിയുടെ ഭൂതബലിയും നിർവാണത്തിന്റെ നിർവേദാവസ്ഥയുമുണ്ട്..

സത്യൻ അന്തിക്കാടെഴുതിയ താരകേ ... എന്ന ഗാനത്തിൽ തുടങ്ങി , ഒ. എൻ. വി. സാറിന്റെ ശ്രീലതികയിലൂടെ ശ്രീത്വമാർന്ന , ശ്രീകുമാരൻ തമ്പി സാറിന്റെ ഇന്നുമെന്റെ കണ്ണുനീരിലൂടെ , ബിച്ചു തിരുമലയുടെ എഴുസ്വരങ്ങളിലൂടെ , കൈതപ്രത്തിന്റെ പ്രമദവനത്തിലൂടെ , എന്റെ ഹരിമുരളീരവത്തിലൂടെ അദ്ദേഹത്തിന്റെ രാഗജ്വാലകൾ കത്തിക്കയറുന്ന മായക്കാഴ്ച നാം ഒരുപാട് കണ്ടറിഞ്ഞു.. ഒരാളെ നാം സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ ശക്തിയെപ്പോലെ ദൗർബല്യത്തേയും സ്നേഹിച്ചേ പറ്റൂ എന്നു ബുദ്ധിയുള്ളവർ പറഞ്ഞുവെച്ചത്‌ ഇവിടെയും പ്രസക്തമാണ്.. ഇത്തിരി മുൻശുണ്‍ടിയും പിണക്കവും പരിഭവവും ഒക്കെ ആ കുറുമ്പുകാരന്റെ കൂടപ്പിറപ്പായിരുന്നെങ്കിൽ ഒത്തിരി സ്നേഹവും കാരുണ്യവും കണ്ണീരുമൊക്കെ അദ്ദേഹം തന്റെ മനസ്സിന്റെ ലോക്കറിലടച്ചുവെച്ചിരുന്നു... അത്യാവശ്യക്കാർക്ക് തുറന്നു കൊടുക്കാൻ വേണ്ടി മാത്രം..

രാണ്ടായിരത്തിയഞ്ച് മാർച്ച് മൂന്നാം തീയതി , കാലം മുറുക്കിവെച്ച ആ വീണക്കമ്പി ദൈവത്തിന്റെ വിരൽതട്ടി പൊട്ടിപ്പോയത് ഇപ്പോൾ ആരൊക്കെ ഓർക്കുന്നുണ്ടോ ആവോ..കലണ്ടറുകളിൽ മരിച്ചുവീഴുന്ന അക്കങ്ങളുടെ പെരുക്കങ്ങളിൽ നാളെ ഞാനും എന്ന് സമാധാനിച്ചുകൊണ്ട് സ്നേഹാദരങ്ങളോടെ ആ ... ഓർമ്മയ്ക്ക്‌ മുന്നിൽ , വിട .....

( ശ്രീ. എം. ഡി. മനോജ്‌ എഴുതിയ ഒലിവ് പബ്ലിക്കെഷന്സിന്റെ രവീന്ദ്രസംഗീതം എന്ന പുസ്തകത്തിലെ രവീന്ദ്ര സ്മരണകൾ എന്ന ഭാഗത്തിലെ രവീന്ദ്രൻ മാസ്റ്ററിനെ കുറിച്ചുള്ള ഗിരീഷ്‌ പുത്തഞ്ചേരിയുടെ ലേഖനം )

0 comments:

Post a Comment