Pages

Friday, June 7, 2013

സായന്തനം ചന്ദ്രികാലോലമായ്....

ഗാനഗന്ധര്‍വന്റെ ആലാപില്‍ തുടങ്ങുന്ന ഈ ഗാനം മലയാളികളുടെ ഇഷ്ട ഗാനങ്ങളില്‍ ഒന്നാണ്...രവീന്ദ്രൻ മാസ്റ്ററുടെ ഏറ്റവും മികച്ച പത്തു പാട്ടുകളില്‍ ഒന്നാമതായി ജോണ്‍സണ്‍ മാസ്റ്റർ പലപ്പോഴും പറഞ്ഞിട്ടുള്ള ഗാനം ....എല്ലാ ചേരുവകളും കൃത്യമായി കലർത്തിയ ഗാനം.....ഒരു പൂ വിരിയുന്ന സുഖമുണ്ട് ഈ പാട്ടിന്.....മരണത്തിന്റെ കൈകളില്‍ അകപ്പെട്ടു പോയ തന്റെ പ്രിയതമയെ ഓര്‍ക്കുന്ന നായകന്‍റെ നിരാശയാണ് ഈ ഗാനത്തിലെ സന്ദര്‍ഭം......

മാണ്ട് എന്ന മനോഹര രാഗത്തിലെ ഏറ്റവും മികച്ച ഗാനമായി തന്നെ ഈ ഗാനത്തിനെ ചൂണ്ടിക്കാണിക്കുന്നു... ഈണവും വരികളും ആലാപനവും ചിത്രീകരണവും എല്ലാം ഒരുപോലെ മികച്ചതാവുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.

പല്ലവി കഴിഞ്ഞയുടന്‍ വരുന്ന കീ ബോര്‍ഡും ഹാര്‍മോണിയവും അത് കഴിഞ്ഞു വരുന്ന വയലിനും നമ്മെ എവിടെയോ കൊണ്ടെത്തിക്കുന്നു...പശ്ചാത്തലത്തില്‍ പലപ്പോഴും വരുന്ന ചിലങ്കയുടെ ശബ്ദവും പാട്ടിനു മാറ്റ് കൂട്ടി....അനുപല്ലവിക്കു ശേഷം വരുന്ന ഒരു ദുരന്ത സീനിന്റെ പശ്ചാത്തലം വയലിനും മൃദന്ഗവും ചിലങ്കയും മാത്രം ഉപയോഗിച്ച് ചെയ്തിരിക്കുന്നു ...വളരെ ലളിതമായി....ആ ദുരന്തത്തിന്റെ ആഫ്ടര്‍ ഷോക്കായി വരുന്ന ഒരു ശൂന്യതയെ വെറും ഒരോടക്കുഴലില്‍ മാഷ്‌ ഒതുക്കി നിർത്തുന്നു .....

ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാനെങ്കിലും ദാസേട്ടൻ ഈ ഗാനത്തിന് കൊടുത്തിരിക്കുന്ന ഭാവം പറയാതെ വയ്യ..... അദ്ദേഹത്തിന് മാത്രം കഴിയുന്ന മാന്ത്രിക ആലാപനം .. . ഒപ്പം ഗാനചിത്രീകരണത്തെ കുറിച്ച് ഒരു വാക്കെങ്കിലും പറയാതെ പറ്റില്ല ..... സിബി മലയില്‍ എന്ന സംവിധായകന്‍ മാഷിന്റെ പല സിനിമകള്‍ക്കും നല്ല ചിത്രീകരണം ഒരുക്കിയിട്ടുള്ള ആളാണ്‌....നീല പൌര്‍ണമിരാവില്‍, നിലാവില്‍ ഭാരതപ്പുഴയുടെ മണലില്‍ ഉള്ള ഒരോ വിഷ്വലും റിച്ച് ആണ്.....മോഹന്‍ലാലിന്റെയും പാര്‍വതിയുടെയും നൃത്തചുവടുകളും വിരഹവും ഓര്‍മകളും നിലാവില്‍ പുഴയില്‍ പ്രതിഫലിക്കുന്ന നൃത്തമണ്ഡപവും എല്ലാം എല്ലാം കാഴ്ചക്ക് ഒരുത്സവം തന്നെ....പ്രിയപ്പെട്ടവര്‍ പിരിഞ്ഞു പോയ ദുഖമനുഭവിച്ചവര്‍ക്കെല്ലാം ഈ പാട്ട് കേള്‍ക്കുമ്പോഴോ കാണുമ്പോഴോ ഗാനത്തിന്റെ ഭാവമായ വിരഹം അനുഭവപ്പെട്ടിട്ടുണ്ടാകും....

സംഗീതത്തിലെ ഭാവം കൊണ്ട് മനസ്സിനെ കീഴടക്കിയ രവീന്ദ്രൻ മാസ്റ്ററെ പോലൊരാള്‍ ഈ ഭൂമിയിലെ ഒരോ സായന്തനങ്ങളിലും ഇതിലൂടെ നടന്നു പോയിരുന്നു എന്നത് വരും തലമുറയ്ക്ക് ആശ്ചര്യമോ ആലോചനയോ ഉണ്ടാക്കിയാല്‍ അത്ഭുതമില്ല......

ഒരിക്കലും സായന്തനമില്ലാത്ത ഈ ഗാനം നമുക്ക് സമ്മാനിച്ച കൂട്ടുകെട്ടിന് നന്ദി ....

സായന്തനം ചന്ദ്രികാലോലമായ്
നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം
ഉണരാത്തതെന്തേ..... പ്രിയതേ


വില്വാദ്രിയില്‍ തുളസീദളം ചൂടാന്‍‌വരും മേഘവും
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍...
തിരുവരങ്ങിലമൃതവര്‍ഷമായ്...
പനിനീര്‍ തളിക്കുവാനിന്ദ്രദൂതുമായ് വന്നു


ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങു നീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങു നീ
നിന്‍ പ്രസാദമധുരഭാവമെവിടെ...
നിന്‍ വിലാസലയതരംഗമെവിടെ...
എന്നുള്‍ച്ചിരാതില്‍ നീ ജീ‍വനാളമായ് പോരൂ...

0 comments:

Post a Comment